ജോ റൂട്ട്
ഓൾഡ് ട്രാഫഡ്: ഇന്ത‍്യക്കെതിരായ നാലാം ടെസ്റ്റിൽ അർധസെഞ്ചുറി നേടിയതോടെ മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്‍റെയും ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസിന്‍റെയും റെക്കോഡ് തകർത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡാണ് റൂട്ടിനെ തേടിയെത്തിയത്. ഓൾഡ് ട്രാഫഡിൽ ഇന്ത‍്യക്കെതിരേ നേടിയത് താരത്തിന്‍റെ 104-ാം അർധസെഞ്ചുറിയായിരുന്നു.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 103 അർധസെഞ്ചുറികളുള്ള റിക്കി പോണ്ടിങ്ങിനെയും ജാക്വസ് കാലിസിനെയും റൂട്ട് പിന്നിലാക്കി. ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കർ മാത്രമാണ് ഇനി റൂട്ടിന്‍റെ മുന്നിലുള്ളത്. 119 അർധസെഞ്ചുറികളാണ് സച്ചിന്‍റെ നേട്ടം. 16 അർധസെഞ്ചുറികൾ കൂടി റൂട്ടിനു നേടാനായാൽ സച്ചിന്‍റെ റെക്കോഡ് പഴങ്കതയാവും.
അതേസമയം മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 332 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. 63 റൺസുമായി ജോ റൂട്ടും 70 റൺസുമായി ഒല്ലി പോപ്പും പുറത്താവാതെ ക്രീസിൽ തുടരുകയാണ്.