സൂര്യാംശ് ഷെഡ്ഗെ
File photo
ധാംബുള്ള: ഇന്ത്യ എ ടീമിനു വേണ്ടി തുടരെ മൂന്നാം മത്സരത്തിലും കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് അർധ സെഞ്ചുറിയില്ല. ശ്രീലങ്ക എ ടീമിനെതിരേ 14 പന്തിൽ 22 റൺസെടുത്താണ് പതിനഞ്ചുകാരൻ പുറത്തായത്. പിന്നാലെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. പക്ഷേ, വാലറ്റത്തിന്‍റെ മിടുക്ക് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടാവുകയായിരുന്നു ഇന്ത്യ എ.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ക്യാപ്റ്റൻ സഹൻ അരാച്ചിഗെ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. വൈഭവിനു പിന്നാലെ സഹ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെയും (11) പുറത്താക്കാൻ സാധിച്ചതോടെ ശ്രീലങ്കൻ ബൗളർമാർ ഇന്ത്യക്ക് മികച്ച തുടക്കം നിഷേധിച്ചു. കൂറ്റനടികൾക്ക് ശേഷിയുള്ള പ്രിയാംശ് ആര്യയെ പ്ലെയിങ് ഇലവനിൽനിന്നു പുറത്താക്കിയതു കാരണം ഋതുരാജ് ഗെയ്ക്ക്‌വാദും (42 പന്തിൽ 37) തിലക് വർമയും (32 പന്തിൽ 23) ചേർന്നുള്ള പ്രതിരോധക്കൂട്ടായ്മയായിരുന്നു പിന്നീട്.
ഇരുവരുടെയും പ്രതിരോധം പൊളിഞ്ഞതോടെ വീണ്ടും ബാറ്റിങ് തകർച്ച. സെലക്റ്റർമാർക്കു പ്രിയപ്പെട്ട ആയുഷ് ബദോനി (35 പന്തിൽ 15), പ്രിയാംശ് ആര്യക്കു പകരം ടീമിലെത്തിയ നിഷാന്ത് സിന്ധു (12 പന്തിൽ 6), ആഭ്യന്തര ക്രിക്കറ്റിലെ സ്റ്റാർ ഓൾറൗണ്ടർ അനുകുൽ റോയ് (27 പന്തിൽ 8) എന്നിവർ 'ടെസ്റ്റ്' കളിച്ചു നോക്കിയിട്ടും നിന്നുപിഴയ്ക്കാനായില്ല.
അനുകുൽ പുറത്താകുമ്പോൾ 32.1 ഓവറിൽ ഏഴ് വിക്കറ്റിന് 143 എന്ന നിലയിൽ പതറുകയായിരുന്നു ഇന്ത്യൻ യുവനിര. എന്നാൽ, അവിടെ ഒരുമിച്ച സൂര്യാംശ് ഷെഡ്ഗെയും വിപ്രജ് നിഗമും ചേർന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 103 റൺസാണ് ചേർത്തത്.
49 പന്തിൽ ആറ് ബൗണ്ടറി സഹിതം 51 റൺസെടുത്ത വിപ്രജ് 48-ാം ഓവറിലെ ആദ്യ പന്തിൽ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നാലെ അർഷദ് ഖാൻ (2 പന്തിൽ 2) വീണു. 66 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 72 റൺസെടുത്ത് ടിപ്പിക്കൽ ഒഡിഐ ഇന്നിങ്സ് കളിച്ച പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ഇതോടെ ഇന്ത്യൻ ഇന്നിങ്സിനു തിരശീലയും വീണു.