ഇംഗ്ലിഷ് ലീഗ് കപ്പിൽ മുത്തമിട്ട് ന്യൂകാസിൽ യുണൈറ്റഡ്
ലണ്ടൻ: അട്ടിമറി ജയത്തോടെ ഇംഗ്ലിഷ് ലീഗ് കപ്പിൽ മുത്തമിട്ട് ന്യൂകാസിൽ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ വമ്പൻ കുതിപ്പ് നടത്തുന്ന കരുത്തരായ ലിവർപൂളിനെയാണ് ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ന്യൂകാസിൽ മറിച്ചിട്ടത്. ഇതോടെ ഏഴു പതിറ്റാണ്ട് നീണ്ട ന്യൂകാസിലിന്‍റെ കിരീടവരൾച്ചയ്ക്കും വിരാമമായി.1955ലെ എഫ്എ കപ്പിലാണ് ന്യൂകാസിൽ ഇതിനു മുൻപ് വിജയം നേടിയത്. 1969ൽ ഇന്‍റർ സിറ്റീസ് ഫെയേഴ്സ് കപ്പ് അവർ വിജയിച്ചിരുന്നെങ്കിലും ഈ ടൂർണമെന്‍റ് ഇപ്പോൾ നിലവിലില്ല.
കലാശപ്പോരിൽ ലിവർപൂളിനാണ് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ റെഡ്സിന്‍റെ പ്രതീക്ഷകളെ കടത്തിവെട്ടിയ പ്രകടനം ന്യൂകാസിൽ പുറത്തെടുത്തു. പന്തിന്മേൽ ലിവർപൂൾ ആധിപത്യം കാത്തെങ്കിലും ഏറ്റവും അപകടകരമായ നീക്കങ്ങൾ നടത്തിയത് ന്യൂകാസിലാണ്. ലിവർപൂൾ പോസ്റ്റിനെ ലക്ഷ്യമിട്ട് 17 തവണ ഷോട്ട് ഉതിർത്തു ന്യൂകാസിൽ.
ഒന്നാം പകുതിയുടെ അന്ത്യനിമിഷങ്ങളിൽ ഡാൻ ബേണിലൂടെയാണ് ന്യൂകാസിൽ ലീഡ് സ്വന്തമാക്കിയത് (1-0). രണ്ടാം പകുതിയിൽ അലക്സാണ്ടർ ഐസക് (52-ാം മിനിറ്റ്) ന്യൂകാസിലിന്‍റെ മുൻതൂക്കം വർധിപ്പിച്ചു (2-0). ന്യൂകാസിലിന്‍റെ ഗോളുകൾക്ക് മറുപടി നൽകാൻ ലിവർപൂൾ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ ഫെഡറിക്കോ ചിയേസ (90+4) ലിവറിന് ആശ്വാസം സമ്മാനിച്ചു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോട് ചാംപ്യൻസ് ലീഗിലേറ്റ തോൽവിക്ക് പിന്നാലെയുള്ള ലീഗ് കപ്പ് നഷ്ടം ലിവർപൂളിന് താങ്ങാനാവാത്ത തിരിച്ചടിയായി.