രവി ശാസ്ത്രി
ഓൾഡ് ട്രാഫഡ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ ക‍്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത‍്യൻ കോച്ച് രവി ശാസ്ത്രി. വാഷിങ്ടൺ സുന്ദറിനെ മൂന്നാം ദിനത്തിൽ 67-ാം ഓവർ വരെ പന്തെറിയിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രവി ശാസ്ത്രിയുടെ വിമർശനം.
കഴിഞ്ഞ മത്സരത്തിൽ സുന്ദർ നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നുവെന്നും എന്നിട്ടും 67-69 ഓവറുകളിലാണ് സുന്ദറിനെ പന്തെറിയാൻ വിളിപ്പിച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു. സുന്ദറിനെ പന്തെറിയിപ്പിക്കാതിരുന്നത് ക‍്യാപ്റ്റന്‍റെ പിഴവാണെന്നും 69ാം ഓവറിനു ശേഷം പന്തെറിഞ്ഞിട്ടും സുന്ദർ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിറാജിനു പകരം അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിന് ന‍്യൂബോൾ നൽകിയത് ഇംഗ്ലണ്ട് ബാറ്റർമാർക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിച്ചെന്നും ഇന്ത‍്യൻ ബൗളർമാർ പ്രയോഗിച്ച ഷോർട്ട് ബോൾ തന്ത്രം നേരത്തെ കൊണ്ടുവരേണ്ടതായിരുന്നുവെന്നും അങ്ങനെയെങ്കിൽ വിക്കറ്റ് വീഴ്ത്താൻ അനായാസം സാധിക്കുമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.
''ഇന്ത‍്യ ഷോർട്ട് ബോൾ തന്ത്രം പ്രയോഗിച്ചത് 24 മണിക്കൂർ വൈകിയാണ്. കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ഗില്ലിന്‍റെ ക‍്യാപ്റ്റൻസി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കോച്ച് ഗൗതം ഗംഭീറും മറ്റു സീനിയർ താരങ്ങളും ഗില്ലിനെ സഹായിക്കണം.'' രവി ശാസ്ത്രി പറഞ്ഞു.