മുഹമ്മദ് ഷമി പരിശീലനത്തിൽ
ഫയൽ ഫോട്ടൊ
ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കില്ല. ഐപിഎല്ലിൽ ഷമി സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി കളിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് മത്സരങ്ങൾക്ക് ആവശ്യമായ കായിക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.
2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷം ഷമി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നാൽ, പരുക്കിൽനിന്നു തിരിച്ചെത്തിയ ശേഷം രഞ്ജി ട്രോഫിയിൽ ബംഗാളിനു വേണ്ടി ചതുർദിന മത്സരങ്ങൾ കളിച്ചിരുന്നു.
ബിസിസിഐയുടെ മെഡിക്കൽ സംഘം ഷമിയെ പരിശോധിച്ച ശേഷം ഇന്ത്യ എ ടീമിന്‍റെ ഭാഗമായി ആദ്യം ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ദീർഘമായ സ്പെല്ലുകൾ എറിയാനുള്ള ക്ഷമത ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു ഭാഗ്യ പരീക്ഷണം വേണ്ടെന്നാണ് പുതിയ ധാരണ.
ജസ്പ്രീത് ബുംറയുടെ ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തെ മുഴുവൻ ടെസ്റ്റിലും കളിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ, പരമ്പര പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു ഫാസ്റ്റ് ബൗളറെ കൂടി ടീമിൽ ഉൾപ്പെടുത്താൻ സെലക്റ്റർമാർ തയാറായേക്കില്ല.