ബാബർ അസം
കൊളംബോ: ഇത്തവണത്തെ ടി20 ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ച പാക്കിസ്ഥാൻ താരം ബാബർ അസമാണ് ക്രിക്കറ്റ് ലോകത്ത് നിലവിൽ ചർച്ചാ വിഷയം. ശ്രീലങ്കയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ ബാബർ പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ടി20 ലോകകപ്പിൽ കളിച്ച 5 മത്സരങ്ങളിൽ നിന്നും 104.17 സ്ട്രൈക്ക് റേറ്റിൽ 91 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. യുഎസ്എയ്ക്കെതിരേ നേടിയ 46 റൺസാണ് താരത്തിന്‍റെ ലോകകപ്പിലെ ഉയർന്ന വ‍്യക്തിഗത സ്കോർ.
ഇംഗ്ലണ്ടിനെതിരേ 24 പന്തിൽ നിന്നും 25 റൺസ് നേടി പുറത്തായതിനു പിന്നാലെ ബാബറിനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. ബാബർ ടി20 ക്രിക്കറ്റിന് പറ്റിയ താരമല്ലെന്നായിരുന്നു മുൻ പാക്കിസ്ഥാൻ താരം റാഷിദ് ലത്തീഫ് അഭിപ്രായപ്പെട്ടത്.
നമീബിയക്കെതിരായ മത്സരത്തിൽ ബാബറിനു പകരം ആക്രമണോത്സുകമായി കളിക്കുന്ന താരങ്ങളായ ഖവാജ നഫായി, ഫഖർ സമൻ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ശ്രീലങ്കയ്ക്കെതിരേ ഫെബ്രുവരി 28ന് നടക്കുന്ന സൂപ്പർ 8 മത്സരത്തിൽ ബാബറിനെ പരിഗണിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.