ശ്രേയസ് അയ്യർ, സഞ്ജു സാംസൺ
ന‍്യൂഡൽഹി: അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ ശ്രേയസ് അയ്യർ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ഹിന്ദി പത്രമായ ദൈനിക് ജാഗ്രൻ ആണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്ഷർ പട്ടേലിന് പകരം തിലക് വർമയെ വൈസ് ക‍്യാപ്റ്റനാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ ക‍്യാപ്റ്റനായ സൂര‍്യകുമാറിനെ വ‍്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിൽ ഇക്കാര‍്യം അറിയിച്ചേക്കും. എന്നാൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ആഗ്രഹം. പക്ഷേ ചീഫ് സെലക്റ്റർ അജിത് അഗാർക്കറിന് ഈ തീരുമാനത്തോട് യോജിപ്പില്ല.
സഞ്ജു സാംസണ് സ്ഥിരതയില്ലെന്ന് സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ നിർണായക ബാറ്റിങ് പ്രകടനം പുറത്തെടുത്തുവെങ്കിലും ദീർഘകാലത്തേക്കുള്ള ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിനെ സെലക്റ്റർമാർ പരിഗണിച്ചില്ലെന്നാണ് വിവരം. ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാൻ സമയമായിട്ടില്ലെന്നാണ് സെലക്റ്റർമാർ പറയുന്നത്.
അതേസമയം, ടി20 ലോകകപ്പിൽ ടീമിന്‍റെ ഭാഗമല്ലാതിരുന്ന ശ്രേയസ് അയ്യർ 2025ൽ പഞ്ചാബ് കിങ്ങ്സിനെ ഫൈനലിലെത്തിച്ചു. 2026ലും മികച്ച തുടക്കം ലഭിച്ചെങ്കിലും തുടർച്ചയായി ആറ് മത്സരങ്ങൾ പരാജയപ്പെട്ടതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. എന്നാൽ ബാറ്റർ എന്ന നിലയിൽ 14 മത്സരങ്ങളിൽ നിന്നും 168.81 സ്ട്രൈക്ക് റേറ്റിൽ 498 റൺസാണ് ശ്രേയസ് ഐപിഎല്ലിൽ അടിച്ചെടുത്തത്.