ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഏത് നിമിഷവും പ്രഖ്യാപിക്കാനിരിക്കവെ മലയാളി താരം സഞ്ജു സാംസണിനു പിന്തുണയേറുന്നു. ക്രിക്കറ്റ് പ്രേമികള്‍ക്കു പിന്നാലെ മുന്‍ താരങ്ങളും ലോകകപ്പ് ടീമില്‍ സഞ്ജു വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെ പിന്തുണച്ചു രംഗത്തു വന്നു.
സഞ്ജു തീര്‍ച്ചയായും ടി20 ലോകകപ്പില്‍ ടീമില്‍ വേണമെന്നാണ് തന്‍റെ നിലപാടെന്ന് റെയ്‌ന വ്യക്തമാക്കി. മാത്രമല്ല രോഹിത് ശര്‍മയ്ക്കു ശേഷം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി മാറാനും അദ്ദേഹത്തിനു കഴിയുമെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി.
ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന നല്‍കുന്നത് സഞ്ജുവിനാണെന്നും സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷൻ ഗുണകരമാകുമെന്നും റെയ്‌ന പറഞ്ഞു. ലോകകപ്പില്‍ ടീമിന്‍റെ തുറുപ്പുചീട്ടാവാനും സഞ്ജുവിനു സാധിക്കും, കൂടാതെ ക്യാപ്റ്റന്‍ റോളിലേക്കും അനുയോജ്യനാണ്. രോഹിത് ശര്‍മയ്ക്കു ശേഷം തീര്‍ച്ചയായും ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിനു കഴിയുമെന്നും റെയ്‌ന വ്യക്തമാക്കി.
മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍സിന്‍റെ ഗംഭീര വിജയത്തിനു പിന്നാലെയായിരന്നു ഹര്‍ഭജന്‍റെ വാക്കുകൾ.
ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് സഞ്ജു നടത്തിയത്. ഈ സീസണില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളിൽ എട്ടിലും റോയല്‍സ് ജയം നേടി. 16 പോയിന്‍റോടെ തലപ്പത്തുള്ള സഞ്ജുവിന്‍റെ പിങ്ക് ആര്‍മി പ്ലേഓഫ് ബെര്‍ത്തും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിക്കാനായാല്‍ റോയല്‍സിനു പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പാണ്.
ബാറ്റിങ്ങിലും കൈയടി നേടുകയാണ് സഞ്ജു. റണ്‍വേട്ടയില്‍ അദ്ദേഹം ഇപ്പോള്‍ നാലാംസ്ഥാനത്തുണ്ട്. മാത്രമല്ല ടൂര്‍ണമെന്‍റില്‍ ഏറ്റവുമധികം റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പർമാരിൽ രണ്ടാം സ്ഥാനത്തും അദ്ദേഹം തന്നെയാണ്. ഒമ്പതു മത്സരങ്ങളില്‍ നിന്ന് 385 റണ്‍സ് സഞ്ജു അടിച്ചെടുത്തു. പുറത്താവാതെ നേടിയ 82 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം. ഏറ്റവും ഒടുവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി സഞ്ജു ടീമിന്‍റെ വിജയശില്‍പ്പിയായി മാറിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു പുറത്താവാതെ 71 റണ്‍സാണ് അടിച്ചെടുത്തത്.