ഓപ്പണർ എയ്ഡൻ മാർക്രമിന്‍റെ സെഞ്ചുറി ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായകമായി.

 
Sports

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്. എന്നാൽ, ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ ലക്ഷ്യം നേടി.

Aswin AM

റായ്പുർ: രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ‍്യം അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത‍്യ അടിച്ചെടുത്തത്. എന്നാൽ, നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക 362 റൺസ് അടിച്ചെടുത്തു.

വിരാട് കോലി (102), ഋതുരാജ് ഗെയ്‌ക്‌വാദ് (105) എന്നിവരുടെ സെഞ്ചുറികളും കെ.എൽ. രാഹുലിന്‍റെ (66 നോട്ടൗട്ട്) അർധസെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണർ എയ്ഡൻ മാർക്രം സെഞ്ചുറി നേടിയപ്പോൾ, മാത്യു ബ്രീറ്റ്സികിയുടെയും ഡിവാൾഡ് ബ്രീവിസിന്‍റെയും അർധ സെഞ്ചുറി പ്രകടനങ്ങളും നിർണായകമായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ‍്യ മത്സരത്തിൽ വിജയം നേടിയ ഇന്ത‍്യക്ക് രണ്ടാം ഏകദിനത്തിലും വിജയിക്കാനായാൽ പരമ്പര ഉറപ്പിക്കാമായിരുന്നു. എന്നാൽ, ഈ മത്സരം ജയിച്ച സന്ദർശകർ, മൂന്നു മത്സര പരമ്പരയിൽ ജീവൻ നിലനിർത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് ഭേദപ്പെട്ട പ്രകടനമാണ് ഓപ്പണർമാർ നൽകിയത്. ആദ‍്യ ഓവറിൽ തന്നെ ഇന്ത‍്യ 14 റൺസ് നേടിയിരുന്നു. എന്നാൽ ടീം സ്കോർ 40ൽ നിൽക്കെ രോഹിത് ശർമയുടെയും (14), പിന്നൂട് 62 റൺസിൽ നിൽക്കെ യശസ്വി ജയ്‌സ്വാളിന്‍റെയും (22) വിക്കറ്റുകൾ ടീമിന് നഷ്ടമായി.

പിന്നീട് മൂന്നാം വിക്കറ്റിൽ കോലിയും ഋതുരാജും ചേർത്ത 195 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്. 30 ഓവറിൽ 200 റൺസ് കടന്ന ഇന്ത‍്യൻ ടീമിനു വേണ്ടി ഋതുരാജ് 77 പന്തിലും കോലി 90 പന്തിലും സെഞ്ചുറി നേടി. കോലിയുടെ 53-ാം സെഞ്ചുറിയായിരുന്നു റായ്പുരിൽ പിറന്നത്.

വിരാട് കോലി, ഋതുരാജ് ഗെയ്ക്‌വാദ്

സെഞ്ചുറി അടിച്ചതിനു പിന്നാലെ തന്നെ ഇരു താരങ്ങളും പുറത്തായി. പിന്നീട് വാഷിങ്ടൺ സുന്ദർ (1) റണ്ണൗട്ടാവുകയും ചെയ്തതോടെ പ്രതിരോധത്തിലായ ടീമിനെ രവീന്ദ്ര ജഡേജയും (24) ക‍്യാപ്റ്റൻ കെ.എൽ. രാഹുലും ചേർന്നാണ് 300 കടത്തിയത്. 33 പന്തിലാണ് രാഹുൽ അർധസെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മാർക്കോ യാൻസൻ രണ്ടും ലുങ്കി എൻഗിഡി, നാൻഡ്രെ ബർഗർ, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ക്വിന്‍റൺ ഡികോക്കിന്‍റെ (8) വിക്കറ്റ് പെട്ടെന്നു നഷ്ടമായെങ്കിലും, ക്യാപ്റ്റൻ ടെംബ ബവുമയുമൊത്ത് (48 പന്തിൽ 46) മാർക്രം ടീം സ്കോർ 127 വരെയെത്തിച്ചു. 64 പന്തിൽ 68 റൺസെ‌ടുത്ത ബ്രീറ്റ്സ്കിയും 34 പന്തിൽ 54 റൺസെടുത്ത ബ്രീവിസും റൺ നിരക്ക് സുരക്ഷിതമായി നിലനിർത്തി.

ഇവർ മൂവരെയും പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്കു സാധിച്ചു. ടോണി ഡി സോർസി (17) റിട്ടയേർഡ് ഹർട്ട് ആവുകയും അപകടകാരിയായ മാർക്കോ യാൻസൻ (2) പെട്ടെന്നു പുറത്താകുകയും ചെയ്തതോടെ ഇന്ത്യക്ക് വീണ്ടും സാധ്യത തെളിഞ്ഞു.‌

എന്നാൽ, ഓൾറൗണ്ടർ കോർബിൻ ബോഷ് (15 പന്തിൽ 29 നോട്ടൗട്ട്) വാലറ്റക്കാരൻ കേശവ് മഹാരാജിനെ (14 പന്തിൽ 10 നോട്ടൗട്ട്) കൂട്ടുപിടിച്ച് കൂടുതൽ അപകടമില്ലാതെ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

അണ്ടർ 19 ലോകകപ്പ്; അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ ഫൈനലിൽ, മലയാളിതാരം ആരോൺ ജോർജിന് സെഞ്ചുറി

വി.ഡി. സതീശനുമായുള്ള വിരോധം വ്യക്തിപരം; എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്ന് സുകുമാരൻ നായർ

മണിപ്പൂരിൽ നൊംചാ കിപ്ജെൻ ഉപമുഖ്യമന്ത്രിയായതിൽ പ്രതിഷേധവുമായി കുകി സംഘടന

മണിപ്പൂരിൽ പുതിയ സർക്കാർ; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പ്: ഈഷ സിങ്ങിന് ഇരട്ട സ്വർണം