ഗൗതം ഗംഭീർ
File photo
ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ, അദ്ദേഹത്തിന്റെ റിപ്പോർട്ട് കാർഡ് വിജയവും പരാജയവും ചേർന്നൊരു സമ്മിശ്ര ചിത്രമാണ്. ടി20 ലോകകപ്പ്, ചാംപ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് കിരീടങ്ങൾ നേടി ഇന്ത്യയെ ഐസിസി വേദിയിൽ ഉയർത്തിയെങ്കിലും, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരോടുള്ള ടെസ്റ്റ് പരാജയങ്ങൾ അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിനെ ചോദ്യം ചെയ്യുന്നു.
ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിട്ട് രണ്ട് വർഷം തികഞ്ഞു. 2024 ജൂലൈ 9-നായിരുന്നു അദ്ദേഹം രാഹുൽ ദ്രാവിഡിനു പകരക്കാരനായി ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ഗംഭീറിന്‍റെ രണ്ട് വർഷത്തെ കരിയർ, അഭിമാനകരമായ ഐസിസി ട്രോഫി വിജയങ്ങളും അതേസമയം അവിശ്വസനീയമായ ടെസ്റ്റ് പരാജയങ്ങളും നിറഞ്ഞ ഒരു സമ്മിശ്ര റിപ്പോർട്ട് കാർഡാണ് നൽകുന്നത്.
ലോകകപ്പ് നേട്ടങ്ങൾ
പരിശീലകനായി ചുമതലയേറ്റ് ആദ്യ രണ്ട് വർഷത്തിനുള്ളിൽ രണ്ട് പ്രധാന ഐസിസി ട്രോഫികൾ നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനായി ഗംഭീർ മാറി.
ഐസിസി ടി20 ലോകകപ്പ് (2026): അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടി.
ഐസിസി ചാംപ്യൻസ് ട്രോഫി (2025): ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഗംഭീറിന്‍റെ കീഴിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി സ്വന്തമാക്കി.
ഏഷ്യാ കപ്പ് (2025): യുവനിരയെ അണിനിരത്തി ഗംഭീർ ഏഷ്യാ കപ്പും ഇന്ത്യയിലെത്തിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലെ തിരിച്ചടികൾ
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളാണ് ഈ കാലയളവിൽ ഇന്ത്യ നേരിട്ടത്.
ന്യൂസിലാൻഡ് (2024): ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0 ന് ഇന്ത്യ തോറ്റു; 12 വർഷത്തെ അപരാജിത കുതിപ്പിന് അതോടെ വിരാമമായി. ബെംഗളൂരുവിൽ 46 റൺസിന് ഇന്ത്യ ഓൾഔട്ടായത് രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറായിരുന്നു.
ഓസ്ട്രേലിയ (2024-25): ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 1-3 തോൽവി വഴങ്ങിയത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതാക്കി.
ദക്ഷിണാഫ്രിക്ക (2025): 25 വർഷത്തിനിടെ ആദ്യമായി ദക്ഷിണാഫ്രിക്കയോട് സ്വന്തം മണ്ണിൽ ഇന്ത്യ പരമ്പര തോറ്റു. ഗോവട്ടിയിൽ നടന്ന കളിയിൽ 408 റൺസിന്‍റെ തോൽവി നേരിട്ടത്, റൺസ് കണക്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായി.
ഇംഗ്ലണ്ട്: അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് മത്സരം തോറ്റ ആദ്യ ടീമായി ഇന്ത്യ മാറി.
ഏകദിന, ടി20 പരാജയങ്ങൾ
ശ്രീലങ്ക (2024): 27 വർഷത്തിനിടെ ആദ്യമായി ശ്രീലങ്കയോട് ഏകദിന പരമ്പര തോറ്റു. 2024 കലണ്ടർ വർഷത്തിൽ ഒരു ഏകദിന മത്സരം പോലും ജയിക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല, 45 വർഷത്തിനിടയിലെ ആദ്യ അനുഭവമായിരുന്നു അത്.
അയർലൻഡ് (2026): അയർലൻഡിനോട് ആദ്യമായി ടി20 പരമ്പര തോറ്റു.
ഇംഗ്ലണ്ട് (2026): ട്രെന്‍റ് ബ്രിഡ്ജിൽ 76 റൺസിന് ഓൾഔട്ടായ ഇന്ത്യ, ഏറ്റവും വലിയ ടി20 തോൽവി വഴങ്ങി.
ഭാവി
ടെസ്റ്റ് ക്രിക്കറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല. പക്ഷേ, 2027-ലെ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ഗംഭീർ ഇപ്പോൾ. ടി20 ക്രിക്കറ്റിലെ തന്ത്രങ്ങൾ ഏകദിന ലോകകപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പരിശീലകൻ. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിൽ പോലും ടി20 തന്ത്രങ്ങൾ പരീക്ഷിച്ച ഗംഭീറിന് അയർലൻഡിലും ഇംഗ്ലണ്ടിലും ടി20യിലും കൈ പൊള്ളിയ അവസ്ഥയാണിപ്പോൾ.