ആശംസകൾ, ഞങ്ങൾ ഇപ്പോൾ യൂറോപ്പിന്‍റെ മുകളിലൂടെ പറക്കുന്നു”:ഡ്രാഗൺ പേടകത്തിൽ നിന്ന് ശുഭാംശു
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ലക്ഷ്യമാക്കി കുതിക്കുന്ന ഡ്രാഗൺ പേടകത്തിൽ നിന്നും ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുടെ സന്ദേശം ലോകത്തെ തേടിയെത്തി.കെന്നഡി സ്പേസ് സെന്‍ററിൽ നിന്നു കുതിച്ചുയർന്ന "ഗ്രേസ് ഡ്രാഗൺ" പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും മുമ്പാണ് ആക്സിയം 4 ദൗത്യത്തിനായി പുറപ്പെട്ട ശുഭാംശുവും സംഘവും ഭൂമിയുമായി പ്രചോദനാത്മകമായ ഈ ആശയ വിനിമയം നടത്തിയത്. യാത്ര അവിസ്മരണീയമായിരുന്നു എന്നും ലോഞ്ച് പാഡിലിരിക്കുമ്പോൾ വിക്ഷേപണത്തെ കുറിച്ചു മാത്രമായിരുന്നു മനസിലെന്നും അദ്ദേഹം പറയുന്നു. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നു എന്ന് ശുഭാംശു കൂട്ടിച്ചേർത്തു. ജോയ് എന്ന അരയന്നപ്പാവയെ കുറിച്ച് ലൈവിൽ പ്രത്യേകം പരാമർശിക്കാനും ശുഭാംശു മറന്നില്ല. ഇന്ത്യൻ സംസ്കാരത്തിൽ അരയന്നത്തിന് വലിയ സ്ഥാനമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ബഹിരാകാശത്തോട് പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതു പോലെയുള്ള ഒരു അവസ്ഥയാണ് ഇപ്പോഴെന്നും എങ്കിലും താനാ അവസ്ഥ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നു എന്നും ശുഭാംശു ശുക്ല പറയുന്നു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിക്കും വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും വേണ്ടിയുള്ള ശക്തമായ ഒരു ചുവടു വയ്പാണ് ഈ ദൗത്യം എന്ന് തന്‍റെ തത്സമയ സംപ്രേക്ഷണത്തിൽ ശുഭാംശു പറഞ്ഞു.