കുതിച്ചുകയറി ബ്രസീലും മെക്സിക്കോയും; ചരിത്രനേട്ടവുമായി ദക്ഷിണാഫ്രിക്കയും ബോസ്നിയയും നോക്കൗട്ടിൽ!

വിനീഷ്യസ് ജൂനിയർ, ഗില്ലെർമോ ഒച്ചാവ, കെരിം അലാജ്ബെഗോവിച്ച് എന്നിവരുടെ റെക്കോർഡ് മികവിൽ ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ബോസ്നിയ ആൻഡ് ഹെർസഗോവിന നോക്കൗട്ടിൽ
FIFA world cup 2026 Day 14 roundup

സ്കോട്ട്ലൻഡിനെതിരേ ബ്രസീലിനു വേണ്ടി ഇരട്ട ഗോൾ നേടിയ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ.

Updated on

2026 ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ മാച്ച് ഡേ 14 പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ വമ്പന്മാരായ ബ്രസീലും സ്വിറ്റ്‌സർലൻഡും മെക്സിക്കോയും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പാക്കി.

അട്ടിമറി വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ ദക്ഷിണ കൊറിയയ്ക്കും സ്കോട്ട്ലൻഡിനും ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിക്കേണ്ടി വരും.

ഗ്രൂപ്പ് സി: വിനീഷ്യസ് ഷോയിൽ സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ; കൂട്ടിന് മൊറോക്കോ

സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ തകർപ്പൻ ഇരട്ട ഗോൾ മികവിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് ബ്രസീൽ ഗ്രൂപ്പ് സി ജേതാക്കളായി. മത്തേവസ് കൂഞ്ഞയാണ് മൂന്നാമത്തെ ഗോൾ നേടിയത്.

മത്സരത്തിന്‍റെ 76-ാം മിനിറ്റിൽ ഇതിഹാസ താരം നെയ്മർ നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് പകരക്കാരനായി തിരിച്ചെത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. ഈ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിൽ 50 ക്ലീൻ ഷീറ്റുകൾ തികയ്ക്കുന്ന ആദ്യ രാജ്യമായി ബ്രസീൽ മാറി.

മറ്റൊരു മത്സരത്തിൽ തകർപ്പൻ പോരാട്ടത്തിനൊടുവിൽ ഹെയ്തിയെ 4-2 ന് കീഴ്പ്പെടുത്തി മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. അഷ്റഫ് ഹക്കീമിയും ഇസ്മായിൽ സൈബാരിയും മൊറോക്കോയ്ക്കായി തിളങ്ങി. യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും വെളിയിൽ നിന്ന് ഒരു ലോകകപ്പിലെ ആദ്യ 3 മത്സരങ്ങളിലും തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സൈബാരി സ്വന്തമാക്കി.

ഗ്രൂപ്പ് ബി: ക്യാനഡയെ വീഴ്ത്തി സ്വിറ്റ്സർലൻഡ്; റെക്കോർഡോടെ ബോസ്നിയ

യുവതാരം ജോഹാൻ മാൻസാംബിയുടെ ഒരു ഗോളും ഒരു അസിസ്റ്റും റെക്കോർഡ് പ്രകടനത്തിന്‍റെ കരുത്തിൽ ക്യാനഡയെ 2-1 ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബി ചാംപ്യന്മാരായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ 3-1 ന് തകർത്ത് ബോസ്നിയ ആൻഡ് ഹെർസഗോവിന മികച്ച മൂന്നാം സ്ഥാനക്കാരായി ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി. മത്സരത്തിൽ ബോസ്നിയയുടെ 18 വയസുകാരൻ താരം കെരിം അലാജ്ബെഗോവിച്ച് ബോക്സിന് വെളിയിൽ നിന്നു ഗോൾ നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ബോക്സിന് വെളിയിൽ നിന്നും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കെരിം സ്വന്തമാക്കി (18 വയസും 276 ദിവസവും).

ഗ്രൂപ്പ് എ: മുഴുവൻ പോയിന്‍റുമായി മെക്സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക

ഗ്രൂപ്പ് എയിൽ ഇതിനകം തന്നെ യോഗ്യത ഉറപ്പാക്കിയിരുന്ന ആതിഥേയരായ മെക്സിക്കോ അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ (Czechia) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുവിട്ടു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് പൂർണ പോയിന്‍റോടെ (9 പോയിന്‍റ്) മുന്നേറുന്ന ആദ്യ ടീമായി മെക്സിക്കോ മാറി. 40-ാം വയസിൽ തന്‍റെ ആറാം ലോകകപ്പ് കളിക്കുന്ന ഇതിഹാസ കീപ്പർ ഗില്ലെർമോ ഒച്ചാവ പകരക്കാരനായി ഇറങ്ങിയത് ഹോം ഗ്രൗണ്ടിനെ ആവേശത്തിലാക്കി.

മറ്റൊരു നാടകീയ മത്സരത്തിൽ വൻ അട്ടിമറിയുമായി ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് യോഗ്യത നേടി. ശക്തരായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) വീഴ്ത്തിയാണ് 'ബഫാന ബഫാന' ചരിത്രം കുറിച്ചത്. താപെലോ മാസെകോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. തോൽവിയോടെ കൊറിയയുടെ സാധ്യതകൾ മങ്ങി.

14 മത്സര ദിവസങ്ങൾക്കൊടുവിൽ

ലോകകപ്പ് പോയിന്‍റ് പട്ടിക

ഗ്രൂപ്പ് എ:

  1. മെക്സിക്കോ - 9 പോയിന്‍റ് (Q)

  2. ദക്ഷിണാഫ്രിക്ക - 4 പോയിന്‍റ് (Q)

  3. ദക്ഷിണ കൊറിയ - 3 പോയിന്‍റ്

  4. ചെക്കിയ - 1 പോയിന്‍റ്

ഗ്രൂപ്പ് ബി:

  1. സ്വിറ്റ്സർലൻഡ് - 7 പോയിന്‍റ് (Q)

  2. ക്യാനഡ - 4 പോയിന്‍റ് (Q)

  3. ബോസ്നിയ - 4 പോയിന്‍റ് (Q)

  4. ഖത്തർ - 1 പോയിന്‍റ്

ഗ്രൂപ്പ് സി:

  1. ബ്രസീൽ - 7 പോയിന്‍റ് (Q)

  2. മൊറോക്കോ - 7 പോയിന്‍റ് (Q)

  3. സ്കോട്ട്ലൻഡ് - 3 പോയിന്‍റ്

  4. ഹെയ്തി - 0 പോയിന്‍റ്

logo
Metro Vaartha
www.metrovaartha.com