രാജ്യത്ത് പുതിയ ടെലികോം യുദ്ധം: കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും 
Business

രാജ്യത്ത് പുതിയ ടെലികോം യുദ്ധം: കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും

വൊഡാഫോൺ ഐഡിയയുടെ എതിരാളികളായ ഭാരതി എയർടെല്ലാണ് ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സിന്‍റെ മുഖ്യ ഓഹരി ഉടമകൾ

VK SANJU

മുംബൈ: വൊഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സിന്‍റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്‍റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്‍റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്.

ഇന്‍ഡസ് ടവേഴ്സില്‍ 48% ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുന്നതു വരെ ഇന്‍ഡസ് ടവേഴ്സിന്‍റെ സേവനം വൊഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറു മാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓണ്‍ ഓഹരി വില്‍പ്പനയിലൂടെ അടുത്തിടെ വൊഡഫോണ്‍ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു. പ്രമോട്ടര്‍മാരില്‍ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വില്‍പ്പനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വൊഡഫോണ്‍ ഐഡിയ ആലോചിക്കുന്നുണ്ട്.

ഇന്‍ഡസ് ടവേഴ്സിന്‍റെ വരുമാനത്തില്‍ 40 ശതമാനവും എത്തുന്നത് വൊഡഫോണ്‍ ഐഡിയയ്ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് വൊഡഫോണ്‍ ഐഡിയ വീട്ടാനുള്ള കുടിശിക. ഇത് തീര്‍ത്താലേ തുടര്‍ന്നും സേവനം ലഭ്യമാക്കൂ എന്നാണ് സുനില്‍ മിത്തല്‍ നല്‍കിയ മുന്നറിയിപ്പ്.

പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസിൽ കയറാതിരിക്കുക: ഗതാഗത മന്ത്രി

പട്ടിലിംഗം എൻഐഎ ഐജി; ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം

ശ്രീനഗറില്‍ ഭിക്ഷാടനം നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

രാജ‍്യത്ത് നീറ്റ് പരീക്ഷ അവസാനിക്കുന്നത് വരെ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടിക്കെതിരേ കോടതിയെ സമീപിച്ച് കമ്പനി

വിജയ്‌യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി