സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് രംഗത്ത് സുപ്രധാന മാറ്റത്തിന് സാധ്യത. ജനുവരി ഒന്നു മുതൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ, വായ്പകളുടെ വ്യവസ്ഥകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടവയിലാണ് മാറ്റങ്ങൾ വരുകയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ബാങ്കുകൾ ഡിജിറ്റൽ സേവനം ആരംഭിക്കുന്നതിനു മുൻപ് ഇനി മുതൽ റിസർവ് ബാങ്കിന്‍റെ മുൻകൂർ അനുമതി നിർബന്ധമാണ്.
കൂടാതെ ഡിജിറ്റൽ സേവനങ്ങൾക്കായി ഉപയോക്താക്കളുടെ വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം ബാങ്കുകൾ തേടിയിരിക്കണം.
സേവനങ്ങളുടെ നിബന്ധനകൾ, വ്യവസ്ഥകൾ, ചാർജുകൾ, പരാതി പരിഹാര മാർഗങ്ങൾ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ ഉപയോക്താക്കളെ അറിയിക്കണമെന്നാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.
എല്ലാ അക്കൗണ്ട് ഇടപാടുകൾക്കും എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ അലർട്ടുകൾ നിർബന്ധമാണ്. സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യസേവനങ്ങൾ ലഭിക്കും. പരിധിയില്ലാത്ത പണം നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ചെക്ക് ബുക്ക്, ഇന്‍റർനെറ്റ്-മൊബൈൽ ബാങ്കിങ്, സൗജന്യ പാസ്ബുക്ക്, പ്രതിമാസ സ്റ്റേറ്റ്മെന്‍റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിമാസം കുറഞ്ഞത് നാല് സൗജന്യ പണം പിൻവലിക്കലുകൾ അനുവദിക്കും. എന്നാൽ, യുപിഐ, എൻഇഎഫ്‌ടി, ആർടിജിഎസ്, ഐഎംപിഎസ്, പിഒഎസ് ഇടപാടുകൾ ഈ പരിധിയിൽ വരില്ല.
എടിഎം കാർഡ്, ചെക്ക് ബുക്ക്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഉപയോക്താക്കളെ നിർബന്ധിച്ച് എടുപ്പിക്കാൻ പാടില്ലെന്നും ആർബിഐയുടെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.