ട്രംപിന്‍റെ താരിഫ്: ഇന്ത്യൻ ഫാർമസി കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്
മുംബൈ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജനറിക് മരുന്നുകൾക്കുള്ള നികുതി 200 ശതമാനമാക്കുമെന്നുള്ള പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യൻ ഫാർമസി കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇന്ത്യയുടെ മൊത്തം ഓഹരി വിപണിയെയും ഇത് കാര്യമായി ബാധിച്ചു.
ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി 200 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനുള്ള പ്ലാൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചതിനെത്തുടർന്ന് ഫാർമ സൂചികയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഏകദേശം രണ്ടു ശതമാനമാണ് ഇടിഞ്ഞത്. സിപ്ല, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇതിനു പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളും നഷ്ടം നേരിട്ടു. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ സെൻസെക്സ് 600 പോയിന്‍റ് ഇടിഞ്ഞു. നിലവിൽ 77,000ത്തിൽ താഴെയാണ് സെൻസെക്സ്. നിഫ്റ്റി 24000 പോയിന്‍റിൽ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.
എണ്ണ വില വർധന ഉൾപ്പടെയുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ ബാധിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്‍റെ വില ബാരലിന് 92 ഡോളറിനു മുകളിലാണ്. ഉടൻ തന്നെ 100 ഡോളർ കടന്നേക്കാമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അമെരിക്ക-ഇറാൻ സംഘർഷം തുടരുന്നതാണ് എണ്ണവില ഉയർന്നു നിൽക്കാൻ കാരണം. എണ്ണ വില വർധന ഇന്ത്യയുടെ ഇറക്കുമതി ചെലവു വർധിക്കാൻ ഇടയാക്കും. ഇതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.