കൊച്ചി വിമാനത്താവളത്തിൽ രണ്ടാം റൺവേ നിർമാണം പരിഗണനയിൽ.

 

MV Graphics - AI

Business

ഒരേ സമയം രണ്ട് ടെയ്ക്ക് ഓഫ്: വികസനക്കുതിപ്പിന് കൊച്ചി വിമാനത്താവളം

കൊച്ചി വിമാനത്താവളത്തിന്‍റെ അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് സിയാൽ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. രണ്ടാം റൺവേ, പുതിയ എടിസി ടവർ, കാർഗോ വികസനം എന്നിവയുൾപ്പെടെ പരിഗണനയിൽ

Kochi Bureau

നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിനായി സിയാൽ (CIAL) പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. അടുത്ത 25 വർഷത്തെ വളർച്ച മുൻകൂട്ടി കണ്ട് വിഭാവനം ചെയ്യുന്ന പദ്ധതിയിൽ രണ്ടാം റൺവേ, അത്യാധുനിക എടിസി ടവർ, പുതിയ പാസഞ്ചർ-കാർഗോ ടെർമിനലുകൾ എന്നിവ ഉൾപ്പെടുന്നു.

കൊച്ചി: കേരളത്തിന്‍റെ വ്യോമഗതാഗത ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി നെടുമ്പാശ്ശേരി വിമാനത്താവളം. വരും തലമുറയെക്കൂടി ലക്ഷ്യമിട്ടുള്ള ബൃഹത്തായ വികസന പദ്ധതികൾക്കായി സിയാൽ (CIAL) മാസ്റ്റർ പ്ലാൻ തയാറാക്കുന്നു.

അടുത്ത 25 വർഷത്തെ വളർച്ച മുന്നിൽക്കണ്ടാണ് ഈ വമ്പൻ പദ്ധതി. ഇതിന്‍റെ ഭാഗമായി രണ്ടാം റൺവേ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ നെടുമ്പാശ്ശേരിയിൽ യാഥാർഥ്യമാകും. പദ്ധതിയുടെ രൂപരേഖ തയാറാക്കാൻ ആഗോളതലത്തിൽ പരിചയസമ്പന്നരായ കൺസൽറ്റൻസികളെ തേടി സിയാൽ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.

മാസ്റ്റർ പ്ലാനിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:

  • രണ്ടാം റൺവേയും ടാക്സി ബേയും: വർധിച്ചുവരുന്ന വിമാന ഗതാഗതം സുഗമമാക്കാൻ പുതിയ റൺവേയും ടാക്സി ബേയും പരിഗണനയിൽ.

  • പുതിയ എടിസി ടവർ: അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള എയർ ട്രാഫിക് കൺട്രോൾ ടവറും അനുബന്ധ സംവിധാനങ്ങളും.

  • ടെർമിനൽ വികസനം: പുതിയ പാസഞ്ചർ ടെർമിനലുകൾക്കൊപ്പം കാർഗോ കോംപ്ലക്സും വിപുലീകരിക്കും. നിലവിൽ കാർഗോ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണായി സിയാൽ വർധിപ്പിച്ചിട്ടുണ്ട്.

  • മൾട്ടി മോഡൽ കണക്റ്റിവിറ്റി: വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിവിധ ഗതാഗത മാർഗങ്ങളെ കോർത്തിണക്കും.

  • ലാൻഡ് ഡെവലപ്‌മെന്‍റ്: സിയാലിന്‍റെ കൈവശമുള്ള ഭൂമിയിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും പാർക്കിങ് സംവിധാനങ്ങളും അപ്രോച്ച് റോഡുകളും നിർമിക്കും.

പത്ത് മാസത്തിനുള്ളിൽ മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് കൺസൽറ്റൻസിക്ക് നൽകുന്ന സമയം. ഇതോടെ ഈ വർഷം അവസാനത്തോടെ വികസനത്തിന്‍റെ പൂർണരൂപം പുറത്തുവരും.

സംസ്ഥാന സർക്കാരിന് റെക്കോർഡ് ലാഭവിഹിതമായ 79.82 കോടി രൂപ കൈമാറിയതിന് തൊട്ടുപിന്നാലെയാണ് സിയാൽ ഈ പുതിയ വികസന വാർത്തയുമായി എത്തുന്നത്. കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളമെന്ന പദവി നെടുമ്പാശ്ശേരിക്ക് കൂടുതൽ ഉറപ്പിക്കാം.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം