വാട്സാപ്പ് ഗ്രൂപ്പ് വഴിയും റാഗിങ്; കർശന നിർദേശവുമായി യുജിസി
ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂനിയേഴ്സിനെ ശല്യം ചെയ്യുന്നതിനോ ബുദ്ധിമുട്ടിക്കുന്നതിനോ ആയി വാട്സാപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പു വരുത്തണമെന്ന നിർദേശവുമായി യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ (യുജിസി). ഇത്തരം നീക്കങ്ങളെ റാഗിങ്ങിന്‍റെ ഗണത്തിൽ ഉൾപ്പെടുത്താമെന്നും റാഗിങ് വിരുദ്ധ നിയമം പ്രകാരം നടപടി സ്വീകരിക്കാമെന്നും യുജിസി വ്യക്തമാക്കി.
എല്ലാ വർഷവും നിരവധി റാഗിങ് പരാതികളാണ് യുജിസിക്ക് വിദ്യാർഥികളിൽ നിന്ന് ലഭിക്കാറുള്ളത്. സീനിയർ വിദ്യാർഥികൾ ജൂനിയേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നുവെന്നും അതു വഴി കുട്ടികളെ മാനസികമായി ദ്രോഹിക്കുന്നുവെന്നും പരാതി ലഭിച്ചിട്ടുണ്ടെന്ന് യുജിസി വ്യക്തമാക്കി. ക്യാംപസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് നിർബന്ധമാണ്.
അക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഗ്രാന്‍റുകൾ പിടിച്ചു വയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും യുജിസി വ്യക്തമാക്കി. സീനിയർ വിദ്യാർഥികൾ പറയുന്നത് കേൾക്കാത്ത ജൂനിയർ വിദ്യാർഥികളെ ഒറ്റപ്പെടുത്തുക, മുടി മുറിക്കുക, മണിക്കൂറുകളോളം നിർത്തുക, മോശമായി സംസാരിക്കുക എന്നിയെല്ലാം ഒഴിവാക്കേണ്ടതാണെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.