മാർക്കോ ഒടിടിയിൽ നിന്നും അപ്രത്യക്ഷമാവുന്നു; കടുത്ത നടപടിയിലേക്ക് സെൻസർ ബോർഡ്
ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം മാർക്കോ ഒടിടിയിൽ നിന്നും പിൻവലിക്കാൻ നീക്കം. ടെലിവിഷനിൽ പ്രദർശനം വിലക്കിയതിനു പിന്നാലെയാണ് മാർക്കോയ്ക്കെതിരേ വീണ്ടും നടപടി വരുന്നത്. A സർട്ടിഫിക്കറ്റ് ചിത്രമായ മാർക്കോ ഒടിടിയിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്രം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വാർത്താ വിതരണ മന്ത്രാലയത്തിന് സെൻസർ ബോർഡ് കത്തു നൽകി.
മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സെൻസർ ബോർഡിന്‍റെ നീക്കം. സിനിമയിലെ രംഗങ്ങൾ പൂർണമായും മുറിച്ചുമാറ്റിയുള്ള സെൻസറിങ് നിലവിലില്ല. ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച സർട്ടിഫിക്കറ്റ് നൽകുകയാണ് രീതി. ഈ മാസം ആദ്യമാണ് ചിത്രം ഒടിടിയിൽ എത്തിയത്.
അതേസമയം, ഇനി ഇത്തരത്തിലുള്ള സിനിമകൾ ചെയ്യില്ലെന്ന് വ്യക്തമാക്കി മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ് രംഗത്തെത്തി. സിനിമയെ സിനിമയായി കാണുമെന്നാണ് വിചാരിച്ചിരുന്നതെന്നും ഇത്തരം പ്രശ്നങ്ങളുണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന നിലയിൽ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. എന്നിരുന്നാലും തുടക്കം മുതൽ സിനിമയ്ക്കെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. സെൻസർ ബോർഡ് മാർക്കോയ്ക്കെതിരേ ഇത്തരത്തിൽ നടപടിയുമായി മുന്നോട്ടു പോവുമ്പോൾ മാർക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.