എല്‍പിജി സിലിണ്ടർ ബുക്കിങ് രീതിയിൽ മാറ്റം.
കൊച്ചി: എല്‍പിജി സിലിണ്ടര്‍ ബുക്കിങ് ചട്ടം മേയ് ഒന്നു മുതല്‍ മാറുന്നു. ഇറാന്‍-യുഎസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസിലൂടെയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതാണ് ഇന്ത്യയിലെയും എല്‍പിജി വിതരണത്തിന്‍റെ താളംതെറ്റിക്കുന്നത്. പ്രതിസന്ധി ലഘൂകരിക്കുന്നതിന്‍റെ ഭാഗമാണ് മേയ് മുതലുള്ള മാറ്റങ്ങള്‍.
പുതിയ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്ന ഇടവേള നഗര മേഖലകളില്‍ 21 ദിവസത്തില്‍ നിന്ന് 25 ദിവസമാക്കിയതാണ് പ്രധാനമാറ്റം. അതായത്, ഒരു തവണ ബുക്ക് ചെയ്തശേഷം അടുത്ത ബുക്കിങ്ങിന് 25 ദിവസം കാത്തിരിക്കണം. ഗ്രാമങ്ങളില്‍ ഇത് 45 ദിവസം വരെയാണ്.
ബുക്ക് ചെയ്തയാള്‍ക്ക് തന്നെയാണോ സിലിണ്ടര്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കാന്‍ നിലവില്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒടിപി) സംവിധാനമുണ്ട്. ഏതാണ്ട് 98% ബുക്കിങ്ങുകളും ഓണ്‍ലൈന്‍ വഴിയാണുതാനും. ഇങ്ങനെ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഒടിപി ലഭിക്കും. ഇത് ഡെലിവറി ഏജന്‍റിന് കൈമാറിയാലേ സിലിണ്ടര്‍ ലഭിക്കൂ.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ സംവിധാനം. ഇത് സ്ഥിരമാക്കാനാണ് സര്‍ക്കാര്‍ നീക്കം.