ഭോപ്പാൽ: ശാരീരിക ബന്ധമില്ലാത്ത പരപുരുഷ ബന്ധം വ്യഭിചാരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യയ്ക്ക് പരപുരുഷനുമായി ബന്ധമുണ്ടെന്നതുകൊണ്ട് മാത്രം അതിനെ വ്യഭിചാരമായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി വ്യഭിചാരത്തിന്‍റെ നിര്‍വചനം അനുസരിച്ച് ലൈംഗിക ബന്ധം അനിവാര്യമാണെന്ന് വ്യക്തമാക്കി. തന്‍റെ ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലായതിനാൽ ജീവനാംശത്തിന് അർഹതയില്ലെന്ന യുവാവിന്‍റെ ഹർജിയിലാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്.
4000 രൂപ ജീവനാംശം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരേയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് 8000 രൂപ മാത്രമാണ് വരുമാനം. അതിനാൽ ഇത്ര വലിയ തുക നൽകാനാവില്ല. മാത്രമല്ല യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ ജീവനാംശം കൈപ്പറ്റാൻ അർഹതയില്ലെന്ന് യുവാവ് വാദിച്ചു.
വ്യഭിചാര ആരോപണത്തെക്കുറിച്ച് വ്യക്തമാക്കിയ കോടതി കുറഞ്ഞ വരുമാനം ഉള്ളൂ എന്നത് ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാനാവില്ലെന്നും വ്യക്തമാക്കി. മാത്രമല്ല യുവാവ് സമർപ്പിച്ച് സാലറി സർട്ടിഫിക്കറ്റിൽ വിശ്വസ്തത പോരെന്നും കോടതി നിരീക്ഷിച്ചു.