6-ാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥികൾ കസ്റ്റഡിയിൽ
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ 6-ാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 11-ാം ക്ലാസിലെ 7 വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ. കാംരൂപിലെ ജവഹർ നവോദയ വിദ്യാലയ രംഗിയയിലാണ് സംഭവം. സ്‌കൂൾ പ്രിൻസിപ്പൽ പൊലീസിൽ നൽകിയ പരാതിക്കു പിന്നാലെ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
ആറാം ക്ലാസ് വിദ്യാർഥിയും പ്രതികളായി വിദ്യാർഥികളും ഒരേ ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 3 മാസത്തോളം സീനിയർ വിദ്യാർഥികൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിച്ചിരുന്നു. പിന്നീട് ഇക്കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രംഗിയ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ജുവനൈൽ കോടതി ഇവരെ 14 ദിവസത്തേക്ക് ജുവനൈൽ ഹോമിലേക്ക് അയച്ചു. ഇരയായ ആൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെയും സ്‌കൂൾ അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണ്. സ്‌കൂളിലെയും ഹോസ്റ്റൽ പരിസരത്തെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സ്‌കൂൾ അധികൃതരുടെ പങ്കും ക്യാമ്പസിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.