ഹർമിത് സിങ് പത്തൻമജ്ര
പട‍്യാല: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ നാടുവിട്ട് പഞ്ചാബ് എംഎൽഎ. ആംആദ്മി പാർട്ടി എംഎൽഎയായ ഹർമിത് സിങ് പത്തൻമജ്രയാണ് ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. സെപ്റ്റംബർ രണ്ടു മുതൽ എംഎൽഎ ഒളിവിലാണെന്നാണ് സൂചന.
പട‍്യാല പൊലീസ് ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പഞ്ചാബ് ചാനലിൽ എംഎൽഎ പ്രത‍്യക്ഷപ്പെട്ടിരുന്നു. ജാമ‍്യം ലഭിച്ചതിനു ശേഷമെ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്ന് ഹർമിത് സിങ് വ‍്യക്തമാക്കി.
രാഷ്ട്രീയ ഗൂഢാലോചനയാണ് തനിക്കെതിരേ നടക്കുന്നതെന്നും ഹർമിത് സിങ് ആരോപിക്കുന്നു. വിവാഹമോചിതനെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചെന്നും ആദ‍്യ ഭാര‍്യ നിലനിൽക്കെ തന്നെയും വിവാഹം ചെയ്യുകയായിരുന്നുവെന്നും സിറക്പൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ഉന്നയിക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, വഞ്ചന, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.