10 ലക്ഷം രൂപയ്ക്കായി 16കാരനെ തട്ടിക്കൊണ്ടു പോയി കൊന്നു; സഹപാഠികൾ പിടിയിൽ
ന്യൂഡൽഹി: പത്തു ലക്ഷം രൂപയ്ക്കായി സഹപാഠികൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതായി റിപ്പോർട്ട്. ഡൽഹിയിലെ വാസിർബാദ് മേഖലയിലാണ് സംഭവം. 16കാരനായ വൈഭവ് ഗാർഗാണ് സഹപാഠികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്. വൈഭവിന്‍റെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിദ്യാർഥികൾ ഫോണിൽ കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. പത്തു ലക്ഷം രൂപയാണ് കുട്ടിയെ വിട്ടു നൽകാനായി അവർ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഒരു ഫോൺ കോൾ വന്നതിനു പിന്നാലെയാണ് കുട്ടി വീടിനു പുറത്തേക്കിറങ്ങിയതെന്ന് വൈഭവിന്‍റെ അമ്മ പറയുന്നു.
പത്തു മിനിറ്റിനുള്ളിൽ തിരിച്ചു വരാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അൽപ സമയത്തിനു ശേഷം 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ മകനെ കൊല്ലുമെന്ന ഭീഷണിയാണ് ഫോൺ കോളിലൂടെ ലഭിച്ചത്.
മാർച്ച് 23ന് വൈഭവിനെ തട്ടിക്കൊണ്ടു പോയവർ ഭാൽസ്വ തടാകത്തിനരികിലെ കാട്ടിലേക്ക് കൊണ്ടു പോയി കുട്ടിയെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പിന്നീട് വൈഭവിന്‍റെ സിം ഉപയോഗിച്ച് വീണ്ടും പിതാവിനെ ബന്ധപ്പെട്ട് പണംആവശ്യപ്പെട്ടു. വൈഭവിന്‍റെ മൃതദേഹം മുറിച്ച് കഷ്ണങ്ങൾ ആക്കാൻ ശ്രമം നടന്നതായും പൊലീസ് പറയുന്നു. മാർച്ച് 25ന് കുട്ടിയുടെ മൃതശരീരം കണ്ടെത്തി. വൈഭവ് അവസാനമായി പ്രായപൂർത്തിയാകാത്ത മൂന്നു പേർക്കൊപ്പമാണ് സഞ്ചരിച്ചിരുന്നതെന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.