അഹമ്മദാബാദ്: നല്ല വസ്ത്രങ്ങളും സൺഗ്ലാസ് ധരിച്ചതിനും ദളിത് യുവാവിനും അമ്മയ്ക്കും മർദനം. ഗുജറാത്തിലെ ബനാസ്കാണ്ട ജില്ലയിലാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട ഒരുകൂട്ടം ആളുകളാണ് മർദിച്ചത്. ആക്രമണത്തിനിടെ പരിക്കേറ്റ ദളിത് യുവാവ് ജിഗർ ഷെഖാലിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചെവ്വാഴ്ച രാവിലെ യുവാവ് വീടിനു പുറത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. ഒരുകൂട്ടം ആളുകൾ തന്നെ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും അക്രമണത്തിൽ പരിക്കേറ്റതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.