നവജാത ശിശുക്കളെ ധനിക കുടുംബങ്ങൾക്ക് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ
ന‍്യൂഡൽഹി: ഡൽഹി കേന്ദ്രീകരിച്ച് മനുഷ‍്യകടത്ത് നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. യാസ്മിൻ (30), അഞ്ജലി (36), ജിതേന്ദ്ര (47) എന്നിവരാണ് അറസ്റ്റിലായത്. നാലുമാസം പ്രായമായ കുഞ്ഞിനെ മൂവർ സംഘത്തിൽ നിന്നും പൊലീസ് മോചിപ്പിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുട്ടികളെ തട്ടിയെടുത്ത് ധനികർക്ക് വിൽക്കുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്.
കുട്ടികളെ വിൽക്കാനുള്ള ശ്രമത്തിനിടെ മൂവരെയും ഡൽഹിയിലെ ഉത്തം നഗറിൽ നിന്നുമാണ് പിടികൂടിയത്. സംഘത്തിലെ മുഖ‍്യകണ്ണിയെന്നു സംശയിക്കുന്ന യുവതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും പൊലീസ് വ‍്യക്തമാക്കി. 5 മുതൽ 10 ലക്ഷം രൂപയ്ക്ക് പ്രതികൾ മുപ്പതോളം കുട്ടികളെ വിറ്റിരുന്നതായാണ് വിവരം.
20ലധികം ഫോൺ നമ്പർ പരിശോധിച്ച ശേഷമാണ് രഹസ‍്യ ഇടപാടിനെ പറ്റി പൊലീസിനു വിവരം ലഭിച്ചത്. ഏപ്രിൽ 8ന് മൂവരും ഡൽഹിയിലെത്തിയതായി പൊലീസ് സ്ഥിരീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.