അറസ്റ്റിലായ സോനം രഘുവംശി
ഇന്ദോർ: മേഘാലയ ഹണിമൂൺ കൊലക്കേസിൽ പ്രതി സോനം രഘുവംശിയുടെ ചില മണ്ടത്തരങ്ങളാണ് പൊലീസിന്‍റെ വഴി എളുപ്പമാക്കിയത്. അതിൽ ഏറ്റവം നിർണായകം സോനത്തിന്‍റെ മൊബൈൽ ഫോൺ ആയിരുന്നു. മേഘാലയയിലേക്ക് പോകുമ്പോൾ സോനത്തിന്‍റെയും ഭർത്താവ് രാജാ രഘുവംശിയുടെയും കൈയിൽ ആകെ നാല് ഫോണുകൾ ആണുണ്ടായിരുന്നത്.
രാജായെ കൊന്നതിനു തൊട്ടു പിന്നാലെ രാജായുടെ മൊബൈൽ ഫോൺ തകർത്തതായി സോനം മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ വഴി പൊലീസ് തന്നെ പിടികൂടാൻ സാധ്യതയുണ്ടെന്ന് സോനം ഭയന്നിരുന്നു. പക്ഷേ മറ്റ് മൂന്നു ഫോണുകൾ എവിടെയെന്ന ചോദ്യത്തിന് സോനം ഇപ്പോഴും മറുപടി നൽകിയിട്ടില്ല.പൊലീസ് ഇപ്പോഴും ഈ ഫോണുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
മേഘാലയയിൽ നിന്ന് ഇന്ദോറിൽ എത്തിയതിനു പിന്നാലെ സോനം മറ്റൊരു ഫോണിൽ സ്വന്തം സിംകാർഡ് ആക്റ്റിവേറ്റ് ചെയ്ത് ഡേറ്റ ഓൺ ചെയ്ത് വാട്സാപ്പ് സന്ദേശങ്ങൾ പരിശോധിച്ചു. ഇതോടെ പൊലീസിന് സോനത്തിന്‍റെ ലൊക്കേഷൻ കണ്ടെത്താൻ എളുപ്പത്തിൽ സാധിച്ചു.