299 രൂപയ്ക്ക് ഡ്രസെന്ന് പരസ്യം, ഓൺലൈൻ വഴി പറ്റിച്ചത് ഒരു ലക്ഷം രൂപ; പരാതിയുമായി നഴ്സ്
മുംബൈ: ഓൺലൈനിൽ വസ്ത്രം വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സ്. മുംബൈയിലാണ് സംഭവം. 299 രൂപയുടെ ഡ്രസ് വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്. മുംബൈയിലെ ഹോസ്റ്റലിൽ താമസിക്കുന്ന നഴ്സ് ഡിയോണർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
ഫെയ്സ്ബുക്കിലാണ് 299 രൂപയുടെ ഡ്രസിന്‍റെ പരസ്യം കണ്ടതെന്നും അതിൽ കൊടുത്ത പ്രകാരം വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാണ് ഡ്രസ് വാങ്ങാൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. ഡ്രസിന്‍റെ പേമെന്‍റ് പൂർത്തിയായതിനു ശേഷം ഷിപ്പിങ് ചാർജ്. ജിപിഎസ് ചാർജ്, ട്രാക്കിങ് ഫീ, വേരിഫിക്കേഷൻ കോഡ്, അഡ്രസ് കൺഫർമേഷൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളുടെ പേരിൽ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങളിലായി ഇത്തരത്തിൽ ഒരു ലക്ഷം രൂപയോളം താൻ അയച്ചു കൊടുത്തുവെന്നാണ് നഴ്സ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഡ്രസ് ഡെലിവർ ചെയ്യുമ്പോൾ കൂടുതലായി വാങ്ങിയ പണമെല്ലാം റീഫണ്ട് ചെയ്യാമെന്നും ഉറപ്പു നൽകിയിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും ഡ്രസ് എത്താതെ വന്നതോടെയാണ് പറ്റിക്കപ്പെട്ടുവെന്ന് വ്യക്തമായത്. തൊട്ടു പിന്നാലെ സൈബർ ക്രൈം ഹെൽപ് ലൈനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.