വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിക്ക് നഷ്ടമായത് 2.88 കോടി
file
കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ വീട്ടമ്മയ്ക്ക് 2 കോടി 88 ലക്ഷം രൂപ നഷ്ടമായി. മട്ടാഞ്ചേരി സ്വദേശിനി ഉഷാകുമാരിയാണ് തട്ടിപ്പിനിരയായത്. കള്ളപ്പണ കേസിൽ ഉൾപ്പെട്ടതായും അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
സുപ്രീം കോടതിയുടെയും സിബിഐയുടെയും വ‍്യാജ എംബ്ലങ്ങൾ ഉൾപ്പെടുന്ന സർട്ടിഫിക്കറ്റുകൾ ഉഷാ കുമാരിക്ക് തെളിവായി നൽകിയിരുന്നു. പിഴ അടച്ചാൽ നടപടികൾ അവസാനിക്കുമെന്നും അവർ പറഞ്ഞു.
തുടർന്ന് കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും അടക്കം ഉഷാകുമാരി അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീട് പറ്റിക്കപ്പെട്ടെന്ന കാര‍്യം മനസിലായതിനെത്തുടർന്ന് വീട്ടമ്മ മട്ടാഞ്ചേരി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.