രാമനാരായൺ ഭയ്യർ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ. രാം നാരായൺ ഭയ്യാർ എന്ന തൊഴിലാളിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൾക്കൂട്ട കൊലപാതകത്തിന്‍റെ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും മരിച്ച വ്യക്തിയുടെ മക്കൾക്കായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ തീരുമാനം. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാം നാരായണിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടം ആക്രമിച്ചത്. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളിക്കാട് സ്വദേശികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.