അടിവസ്ത്രത്തിലെ ബാർകോഡ് നിർണായകമായി; കൈയും തലയുമില്ലാത്ത ഉടൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ
ചെന്നൈ; പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗിനുള്ളിൽ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. അസം സ്വദേശി അമീർ അലിയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിന്‍റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവർ അറസ്റ്റിലായി. പ്രതികൾ കുറ്റം സമ്മതിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമീർ അലിയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. അമീർ അലിക്ക് ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരഭാഗങ്ങൾ മുറിച്ച് പലസ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
തല ഉപേക്ഷിച്ചത് ചെങ്കൽപ്പെട്ട് ജില്ലയിലാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. തല കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൽ പൊതിഞ്ഞിരുന്ന കവറിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് പ്രതികരളിലേക്ക് എത്തിച്ചത്. തെയ്നംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ളതായിരുന്നു ഇത്. റെയിൽവേ സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും നിർണായകമായി.
വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്ന കോണിപ്പടിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു നീല ട്രോളി ബാഗ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ജിആർപി സംഘം സ്ഥലത്തെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് പുരുഷന്റെ ഉടൽ കണ്ടെത്തിയത്.