കെ.സി. വേണുഗോപാൽ എം പി
ന്യൂഡൽഹി: ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി. പാർലമെന്‍റിൽ ശൂന്യവേളയിലെ ചർച്ചയിലാണ് കെ.സി. വേണുഗോപാൽ ഇക്കാര്യം ഉന്നയിച്ചത്.
ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ ഉച്ചനീചത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കി സാമൂഹിക സമത്വം യാഥാർഥ്യമാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ഗാന്ധിജിയും ഗുരുവും സംസാരിച്ചത്. 1925 മാർച്ച് 12 ന് ശിവഗിരിയിലെ ഈ മഹത്തായ കൂടിക്കാഴ്ച കേരളീയ സമൂഹത്തിലാകെ വലിയ ചലനമാണത് സൃഷ്ടിച്ചത്.
ജാതി വിവേചനത്തിനെതിരായ പോരാട്ടമായ വൈക്കം സത്യാഗ്രഹ കാലത്താണ് ഗാന്ധിജി ശിവഗിരി സന്ദർശിച്ചത്. ഈ കൂടിക്കാഴ്ച ലളിതമായിരുന്നെങ്കിലും വളരെ ശക്തമായിരുന്നു. ഗുരുവിനെ കണ്ടുമുട്ടാനും അദ്ദേഹത്തിൽ നിന്ന് പഠിക്കാനും സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്നാണ് ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചത്. അതിനാൽ ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം ഉൾക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു