പൊലീസ് മേധാവിയാവാൻ 30 വര്‍ഷം സര്‍വീസും ഡിജിപി റാങ്കും നിർബന്ധം
തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് ഇനി മുപ്പത് വർഷം സർവീസും ഡിജിപി റാങ്കും ഉളളവരെ പരിഗണിച്ചാൽ മതിയെന്ന് കേന്ദ്രത്തിന്‍റെ നിർദേശം. എഡിജിപി റാങ്കിലുളള എം.ആർ. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാനാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശം.
നിലവിൽ ആറ് പേരുടെ പട്ടികയാണ് പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയത്. നിതിൻ അഗര്‍വാള്‍, റവദ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
30 വർഷം സർവീസ് പൂർത്തിയാക്കിയ ഡിജിപി റാങ്കിലുളളവരുടെ കുറവുണ്ടെങ്കിൽ മാത്രം എഡിജിപി റാങ്കിലുളളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുളള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
എന്നാൽ നേരത്തെ എഡിജിപി റാങ്കിലുള്ളവരെയും പട്ടികയിൽ ഉള്‍പ്പെടുത്തിയ കീഴ്വഴക്കം കേന്ദ്രത്തോട് ചൂണ്ടിക്കാട്ടാനാണ് സംസ്ഥാനം ആലോചിക്കുന്നത്. എഡിജിപി റാങ്കിലുള്ളവരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാൻ ആഭ്യന്തര വകുപ്പ് ആലോചനയുണ്ട്.