തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരേ എഡിജിപി എം.ആർ. അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.
ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താൻ കീഴുദ്യോഗസ്ഥനെ നിയോഗിച്ചെന്ന വിജിലൻസ് കോടതി നിരീക്ഷണം നിലനിൽക്കില്ലെന്നാണ് അപ്പീലിൽ വാദിക്കുക. അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അതിനു പ്രാപ്തിയുണ്ടോ എന്നു മാത്രമാണ് നോക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കും. നാളെ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണ്ടിവന്നാൽ എന്തു ചെയ്യുമെന്ന ചോദ്യവും ഉന്നയിക്കും.
അജിത് കുമാറിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ സത്യം കണ്ടെത്താനുള്ള ശ്രമമുണ്ടായില്ലെന്നും, ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് വിജിലൻസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സത്യം വെളിപ്പെടുത്തുന്നതിനുള്ള വസ്തുതതകൾ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കാരണങ്ങൾ ഉന്നയിച്ചാണ് അഴിമതി കേസിൽ അജിത് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ ക്ലീൻ ചിറ്റ് വിജിലൻസ് കോടതി റദ്ദാക്കിയത്.
അജിത് കുമാർ കവടിയാറിൽ നിർമിക്കുന്ന ആഡംബര വീടിനെക്കുറിച്ച് പി.വി. അൻവറാണ് ആദ്യം ആരോപണം ഉന്നയിച്ചത്. തുടർന്ന് സർക്കാർ വിജലൻസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ നെയ്യാറ്റിൻകര സ്വദേശി അഡ്വ. നാഗരാജുവും പരാതി നൽകിയിരുന്നു.