തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച് ഭിക്ഷാടനം; രക്ഷപെട്ടോടി ശിശുക്ഷേമസമിതിക്ക് മുന്നിലെത്തി 14 കാരൻ!
ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട 14 കാരന്‍റെ വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്താൻ എസ്പിക്ക് ശിശുക്ഷേമസമിതിയുടെ നിർദേശം. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യൂസി ചെയർപേഴ്സൺ ഗീത പ്രതികരിച്ചു. നിലവിൽ കുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലാണ്.
തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്നാണ് ഈ കുട്ടിയെ ഹരിപ്പാട് എത്തിച്ചത്. കുട്ടിക്കൊപ്പം അനുജനുമുണ്ടായിരുന്നു. അനുജൻ ഇപ്പോഴും ഭിക്ഷാടനസംഘത്തിനൊപ്പമാണെന്നാണ് കുട്ടിയുടെ മൊഴി. സംസ്ഥാന വ്യാപക റാക്കറ്റാണിതെന്നാണ് കുട്ടി പറയുന്നത്.
തമിഴ്നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റർ സൗകര്യത്തോടെ വിദ്യാഭ്യാസമോ ജോലിയെ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടികളെ എത്തിക്കുക. ഹരിപ്പാട് മാത്രം 20 ഓളം കുട്ടികളെയാണ് ഭിക്ഷാടനത്തിന് ഇറക്കിയിരിക്കുന്നത്.
ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. വരുമാനം കുറഞ്ഞാൽ ക്രൂരമർദനമാണ് നേരിടേണ്ടിവരികയെന്ന് കുട്ടി പറയുന്നു. ദിവസം 1000 മുതൽ 1500 രൂപവരെയാണ് ടാർഗറ്റ്.
1000 ത്തിന് താഴെയായാൽ തലയ്ക്ക് പിന്നിൽ മർദനമേൽപ്പിക്കും. ഇത്തരത്തിൽ മർദനം സഹിക്കാനാവാതെ വന്നതോടെയാണ് 14 കാരൻ ഓടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിലെത്തിയത്. പിന്നീട് ഹരിപ്പാട് പഞ്ചായത്ത് അംഗമായ റോഷിയുടെ സഹായത്തോടെ സിഡബ്ല്യൂസിയിലെത്തുകയായിരുന്നു.