ന്യൂഡൽഹി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്കു സാധ്യത. അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായതിനെ തുടർന്ന് ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കനത്ത മഴയും 150 കീലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര-കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചു. അടുത്ത രണ്ടു ദിവസത്തേക്കുള്ള 67 ട്രെയിനുകൾ റദ്ദാക്കി. ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസം കടലിൽ പോകരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉന്നതയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അവശ്യസാധനങ്ങൾ ഉറപ്പാക്കാൻ വേണ്ട നടപടുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.