3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം  Representative image
Kerala

3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം

നേരത്തെ സംസ്ഥാനം 3,000 കോടി രൂപ കടമെടുത്തു. അതുൾപ്പെടെ ആകെ അനുമതി കിട്ടിയത് 21,253 കോടിയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് 3,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണിത്. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. സംസ്ഥാന സർക്കാരിന് 18,253 കോടി രൂപ കടമെടുക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. നേരത്തെ സംസ്ഥാനം 3,000 കോടി രൂപ കടമെടുത്തു. അതുൾപ്പെടെ ആകെ അനുമതി കിട്ടിയത് 21,253 കോടിയായി.

എന്നാൽ, ഏപ്രിലിൽ ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുന്നതെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇപ്പോൾ അനുമതി കിട്ടിയത് ഏതു മാസം വരെയുള്ള തുകയാണെന്നതിനെപ്പറ്റി വ്യക്തത തേടി കേന്ദ്ര സർക്കാരിന് സംസ്ഥാന ധനവകുപ്പ് കത്തയയ്ക്കും. ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടാക്കാൻ കഴിഞ്ഞതായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അവകാശവാദം. 2020–21ൽ സംസ്ഥാനത്തിന്‍റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു.

2023–24ൽ ഇത്‌ 77,000 കോടി രൂപയായി ഉയർത്താനായി. 3 വർഷത്തിനുള്ളിലാണ്‌ 60 ശതമാനത്തോളം വർധന. ഈ വർധന കൂടി സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്രത്തിന്‍റെ നയസമീപനങ്ങൾ മൂലം കേരളത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നു എന്നാണ് ധനമന്ത്രിയുടെ നിരീക്ഷണം. ഈ സാമ്പത്തിക വർഷം മുതൽ ക്ഷേമ പെൻഷനുകൾ അതത് മാസം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ 3,500 കോടി രൂപയുടെ കടപ്പത്രം അതിനുവേണ്ടിക്കൂടിയാണോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ