വീണ വിജയൻ
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് പണമിടപാട് കേസിൽ പിണറായി വിജയന്‍റെ മകൾ ടി. വീണയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. കൊച്ചിയിലെ ഇഡി ഓഫിസിൽ രാവിലെ ഹാജരായ വീണയെ എട്ടു മണിക്കൂറുകളോളമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് ഇഡി ഉദ്യോഗസ്ഥർ.
ഇതു രണ്ടാം തവണയാണ് വീണ ഇഡിക്കു മുൻപിൽ ഹാജരാകുന്നത്. ജൂൺ 17നു നടത്തിയ ചോദ്യം ചെയ്യലിൽ വീണയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയവും വീണ ആവശ്യപ്പെട്ടിരുന്നു. കേസിൽ എസ്എഫ്ഐ കുറ്റപത്രത്തിൽ നിന്നുള്ള 134 നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ ചോദ്യം ചെയ്യലിനായി രേഖകളുമായി 29ന് ഹാജരാകാൻ ആണ് ഇഡി വീണയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 29ന് അസൗകര്യമുള്ളതിനാൽ വ്യാഴാഴ്ച ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. രാവിലെ 9.30നാണ് വീണ ഇഡിക്കു മുന്നിൽ ഹാജരായത്.
അന്വേഷണ പുരോഗതി ഇഡി ഡയറക്റ്റർ രാഹുൽ നവീൻ നേരിട്ട് വിലയിരുത്തുമെന്നതിനാൽ ചോദ്യം ചെയ്യൽ നിർണായകമാണ്. കേസിൽ ഇതുവരെയും ഇഡി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.