തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി സിറ്റി
കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബൽ കാപ്പബിലിറ്റി സെന്‍റേഴ്സ്) സിറ്റി സ്ഥാപിക്കും. ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറത്തിൽ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു. ലോകത്ത് ഏറ്റവുമധികം ജിസിസികൾ സ്ഥാപിച്ചിട്ടുള്ള എഎൻഎസ്ആറുമായാണ് കേരളം താൽപര്യപത്രം ഒപ്പുവെച്ചത്. ഇതിന്‍റെ തുടർച്ചയിൽ കോഴിക്കോടും ജിസിസി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകത്തെ മുൻനിര കമ്പനികൾക്ക് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെന്‍ററുകൾ ഒരുക്കുന്ന എഎൻഎസ്ആർ കേരളത്തിലും എത്തുന്നത് വ്യവസായ ലക്ഷ്യ കേന്ദ്രം എന്ന നിലയിൽ കേരളത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 14 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യുകെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നത്.
രാംകി ഇൻഫ്രാസ്ട്രക്ചർ - 6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് - 100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് - 1000 കോടി (റിന്യൂവബിൾ എനർജി), ആക്‌മെ ഗ്രൂപ്പ് - 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് - 1000 കോടി (ഡാറ്റ സെന്‍റർ), ഡെൽറ്റ എനർജി- 1600 കോടി (ഹോസ്പിറ്റാലിറ്റി ആന്‍റ് ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് - 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ -1300 കോടി, കാനിസ് ഇന്‍റർനാഷണൽ -2500 കോടി (എയ്റോസ്പേസ് ആന്‍റ് എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി - 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻറർ, എമർജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. താൽപര്യപത്രത്തിന്‍റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താല്പര്യപത്രങ്ങളിൽ 24 ശതമാനം നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്. ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതൽ ചർച്ച നടത്തി. 22 സി.ഇ. ഒ മാർ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.
വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 5 അംഗ പ്രതിവിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദാവോസ് സമ്മേളനത്തിൽ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ അത് താൽപര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.