ഗൈഡ് വയർ കുടുങ്ങിയ സംഭവം; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. സ്വതന്ത്രമായ വിദഗ്ധ അഭിമുഖത്തിനു വേണ്ടിയാണ് ബോർഡ് രൂപീകരിച്ചത്. യുവതിയുടെ പരാതിയിലെടുത്ത അന്വേഷണത്തിന്‍റെ ഭാഗമാണ് ബോർഡ് രൂപീകരണം.
ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഒ യ്ക്ക് കത്ത് നല്‍കി. ബോർഡ് കൺവീനർ ഡിഎംഒ, മുതിര്‍ന്ന ഗവ. ഡോക്റ്റർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫിസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ. ആരോഗ്യ വകുപ്പ് നേരത്തെ രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ പകർപ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്റ്റർ രാജീവിന്‍റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് നേരത്തെ എടുത്തിരുന്നു. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്റ്റർ അവകാശപ്പെടുന്നത്. അനസ്തേഷ‍്യ വിഭാഗത്തിന്‍റെ ഉത്തരവാദിത്തമാണെന്നും ഡോക്റ്ററുടെ മൊഴിയിൽ പറയുന്നു.
തിരുവനന്തപുരം കട്ടാക്കട സ്വദേശി സുമയയാണ് 2023 മാർച്ച് 22ന് തൈറേയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. രാജീവ് കുമാർ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നും നൽക്കുന്നതിനായി സെൻട്രൽ ലൈനിടുകയായിരുന്നു. ഇതിന്‍റെ ഗൈഡ് വയറാണ് യുവതിയുടെ നെഞ്ചിൽ കുടുങ്ങിയത്.
തുടർന്ന് നെഞ്ചിൽ കുടുങ്ങിയ വയർ എടുക്കാതിരുന്നതോടെ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ വിവരം അറിയുന്നത്.