ഷുഹൈബ്
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സ്പെഷ‍്യൽ പ്രോസിക‍്യൂട്ടറെ നിയമിക്കുന്ന കാര‍്യത്തിൽ ഉടൻ തീരുമാനം കാണണമെന്ന് ഹൈക്കോടതി. ഷുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിശോധിച്ചതിനു ശേഷമായിരുന്നു കോടതി പ്രതികരിച്ചത്.
സർക്കാർ ഇക്കാര‍്യത്തിൽ തീരുമാനമെടുക്കുന്നതു വരെ വിചാരണ നിർത്തിവയ്ക്കാനും കോടതി നിർദേശിച്ചു. സിപിഎം പ്രവർത്തകർ പ്രതിയായ കേസിൽ സ്പെഷ‍്യൽ പ്രോസിക‍്യൂട്ടർ ഇല്ലെങ്കിൽ വിചാരണ നീതിപൂർവ്വം നടക്കില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഒന്നര മാസത്തിനകം സർക്കാർ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ എടയന്നൂർ തെരൂരിൽ വച്ച് കാറിലെത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.