എസ്എഫ് ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
file
കൊച്ചി: എസ്എഫ്ഐയുടെ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ തണ്ണിത്തോടിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. പൊലീസ് കസ്റ്റഡിയിൽ വച്ച് മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്പിയുമായ മധു ബാബു മർദിച്ചെന്നും കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തെന്നുമായിരുന്നു എസ്എഫ്ഐ നേതാവിന്‍റെ ആരോപണം. തന്‍റെ ചെവിയുടെ ഡയഫ്രം അടിച്ചു പൊളിച്ചതായും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
മധു ബാബുവിനെതിരേ കേസെടുക്കണമെന്നാവശ‍്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. പത്തനംതിട്ട എസ്പി കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് നൽകിയിരുന്നതായും ഈ റിപ്പോർട്ട് നടപ്പാക്കണമെന്നുമാണ് ഹർജിയിൽ ജയകൃഷ്ണൻ ആവശ‍്യപ്പെട്ടിരിക്കുന്നത്. മധു ബാബുവിനെതിരേ അച്ചടക്ക നടപടി ശുപാർശ ചെയ്തിരുന്നതായും എന്നാൽ അത് ഇതുവരെ നടപ്പാക്കിയില്ലെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.