കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ‍്യപേപ്പർ ചോർച്ച കേസിൽ അന്വേഷണ ഉദ‍്യോഗസ്ഥരെ വിമർശിച്ച് കോടതി. കേസിൽ ഗൂഢാലോചന കുറ്റം എങ്ങനെയാണ് നിലനിൽക്കുന്നതെന്നും ഒരാൾ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്തുമെന്നും കോടതി ചോദിച്ചു. എംഎസ് സൊല‍്യൂഷൻസ് സിഇഒ ഷുഹൈബിന്‍റെ മുൻകൂർ ജാമ‍്യപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ‍്യം.
അതേസമയം, ചോദ‍്യങ്ങൾ ചോർത്തിയിട്ടില്ലെന്നും ചോദ‍്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ചോദ‍്യങ്ങൾ പ്രവചിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
വിദ‍്യാഭ‍്യാസ വകുപ്പാണ് ചോദ‍്യപേപ്പറിന്‍റെ കസ്റ്റോഡിയൻ. വിദ‍്യാഭ‍്യാസ വകുപ്പിലെ ഉദ‍്യോഗസ്ഥരെ ആരെയും പ്രതി ചേർത്തിട്ടില്ലല്ലോയെന്ന് കോടതി ചോദിച്ചു. കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക‍്യൂഷനോട് കോടതി ആവശ‍്യപ്പെട്ടിട്ടുണ്ട്. അതേസമയം ഷുഹൈബിന്‍റെ ജാമ‍്യ അപേക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. ഷുഹൈബ് നിലവിൽ ഒളിവിലാണ്.