ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷ്വർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്‍റെയും അന്താരാഷ്‌ട്ര സഹകരണ വർഷാചാരണത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ക്ഷീരവികസന വകുപ്പിന്‍റെ വർത്തമാനപത്രിക ക്ഷീരപഥം മന്ത്രി പ്രകാശനം ചെയ്തു.
ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്കെത്തിക്കും. മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കും. 1962 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്റ്ററുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകും. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും. ഫോക്കസ് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ സംഘടിപ്പിച്ച് ക്ഷീര വികസനം സാധ്യമാക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ ശാലിനി ഗോപിനാഥ്, മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.