വേടൻ
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതി ചേർക്കപ്പെട്ട ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത‍്യ. വേടൻ രാജ‍്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വേടൻ നൽകിയ മുൻകൂർ ജാമ‍്യാപേക്ഷ കോടതിയിൽ ഉള്ളതു മൂലമാണ് അറസ്റ്റിലേക്ക് നീങ്ങാത്തതെന്നും കേസ് അന്വേഷണം പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ പുതിയ പരാതികളൊന്നും വേടനെതിരേ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.
അതേസമയം വേടന്‍റെ മുൻകൂർ ജാമ‍്യാപേക്ഷയിൽ ബുധനാഴ്ച ഹൈക്കോടതി വാദം കേൾക്കും. ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസിന്‍റെ ബെഞ്ച് ചൊവ്വാഴ്ച വാദം ആരംഭിച്ചിരുന്നുവെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.