മരണശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചു, വർക്‌ഷോപ്പിൽ എത്തിച്ചത് നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി
കോഴിക്കോട്: ഒന്നിച്ച് മരിക്കാനായി വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി മരിച്ച ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി വൈശാഖൻ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിലേക്ക് കൊണ്ടുവന്നത്. വർക്‌ഷോപ്പിൽ നിന്ന് ലഭിച്ച 3 മണിക്കൂറിലേറെയുള്ള സിസിടിവി ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു.
ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുൻപ് വൈശാഖനോട് പറഞ്ഞിരുന്നു.
യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ അകന്നു. യുവതിയുടെ പിണക്കം മാറ്റി വീണ്ടും തന്റെ വരുതിയിലാക്കാൻ പണവും ജോലിയും നൽകി. തുടർന്നു ഫാഷൻ ഡിസൈനിങ് പഠനത്തിനു ചേർത്തെങ്കിലും യുവതി അകലം പാലിച്ചു. യുവതിയെ വശീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഭിചാര ക്രിയകൾ ഉൾപ്പെടെ ചെയ്തു. ഭാര്യാ ഭർത്താക്കന്മാരാണെന്ന് പറഞ്ഞ് യുവതിയുമായി ഇയാൽ കല്ലായിയിലെ കൗൺസലിങ് സെന്ററിൽ പോവുക വരെ ചെയ്തു. എന്നാൽ കൂടെയുള്ളത് ഭർത്താവല്ലെന്ന് യുവതി കൗൺസിലറെ അറിയിച്ചു. ഇതോടെ വൈശാഖൻ യുവതിയെ ഭീഷണിപ്പെടുത്തി.
വൈശാഖന്‍റെ ഭീഷണിയെക്കുറിച്ച് യുവതി ഡയറിയിൽ എഴുതിവെച്ചിരുന്നു. ‘ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്കു വരാൻ പാടില്ല. അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കും’ എന്നാണ് യുവതി എഴുതിയത്. ഇതിന്‍റെ ഫോട്ടോ എടുത്ത് കൗൺസിലർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഈ ഡയറിക്കുറിപ്പെഴുതി 3 മണിക്കൂറിനകം യുവതി കൊല്ലപ്പെടുകയായിരുന്നു.
ഈ ഡയറി ബാഗിൽ വച്ചാണു യുവതി മോരിക്കരയിലേക്കു പുറപ്പെട്ടത്. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് നേടിയ വിവരത്തെ തുടർന്നാണ് യുവതിക്ക് ഉറക്കഗുളിക നൽകിയത്. പ്രതി വൈശാഖനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഹരീഷ്, സഹദ്, ബിജു എന്നിവർ രണ്ടു ദിവസമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.