കൊച്ചി: മണപ്പുറം ഗ്രൂപ്പിന്‍റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ അസിസ്റ്റന്‍റ് ജനറൽ മനേജർ ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി നിർദേശത്തെ തുടർന്ന് കൊച്ചി ഓഫിസിൽ ഹാജരായ ധന്യയെ ചോദ്യം ചെയ്തുവരികയാണ്.
5 വർഷം ധന്യ മണപ്പുറം ഗ്രൂപ്പിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ ഏകദേശം 20 കോടിയോളം രൂപ തട്ടിയതായാണ് കേസ്. തട്ടിയെടുത്ത തുക ധന്യ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ഭർത്താവിന്‍റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ റമ്മി അടക്കമുള്ള ഗെയിമുകൾക്കായാണ് ധന്യ പണം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ധന്യയ്ക്ക് കുഴൽപണ ബന്ധവും ഇഡി സംശയിക്കുന്നുണ്ട്.
തട്ടിപ്പ് പുറത്തായതോടെ ധന്യ ഒളിവിൽ പോയിരുന്നു. തുടർന്ന് കൊല്ലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. ആദ്യം പൊലീസിനും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോൾ ഇഡിയാണ് അന്വേഷിക്കുന്നത്.