ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പല മെഡിക്കൽ കോളെജുകളിലും സീനിയർ ഡോക്റ്റർമാരില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ. പുതിയ മെഡിക്കൽ കോളെജുകൾ തുടങ്ങുന്നത് നല്ലതാണെന്നും, എന്നാൽ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മെഡിക്കൽ കോളെജുകൾ മാത്രമല്ല ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല, താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും ഡോ. ഹാരിസ്. ട്രോമ കെയർ സെന്‍ററുകൾ അടക്കം ഇതിനായി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്റ്റർമാർക്ക് സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന വേതനം കുറവായതിനാലും, മറ്റ് സ്വകാര്യ ആശുപത്രികൾ വൻ തുക ഇവർക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യാൻ ഡോക്റ്റർമാർ തയാറാകുന്നില്ല.
പുതിയ മെഡിക്കൽ കോളെജുകൾ ആരംഭിച്ചത് കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ നിയമനം ഈ രംഗത്ത് ഉണ്ടാവണം. അല്ലാതെ മെഡിക്കൽ കോളെജുകളിൽ നിന്നു മറ്റു സ്ഥലങ്ങളിലേക്ക് ഡോക്റ്റർമാരെ മാറ്റുകയല്ല വേണ്ടത്.
വിദേശത്ത് നിന്ന് പഠിച്ചിറങ്ങുന്ന പല വിദ്യാർഥികളുടെ നിലവാരം വളരെ കുറവാണെന്നും, ഇവർക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്‍റെ ഡോസോ ബ്ലഡ് സാംപിൾ എടുക്കാനോ പോലും അറിയില്ലെന്നും മുതിർന്ന ഡോക്റ്റർമാർ പറഞ്ഞതായും ഹാരിസ് വ്യക്തമാക്കി.