എം.എം. മണി
തിരുവനന്തപുരം: സിപിഎം നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപി ചേർന്നതിൽ പ്രതികരണവുമായി എം.എം. മണി രംഗത്ത്. പിറപ്പുകേടാണ് രാജേന്ദ്രൻ കാണിച്ചതെന്നു പറഞ്ഞ എം.എം. മണി സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും കൂട്ടിച്ചേർത്തു.
ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് സാധിക്കില്ലെന്നും രാജേന്ദ്രനെ നേരത്തെ തന്നെ പാർട്ടി തള്ളികളഞ്ഞതാണെന്നും എം.എം. മണി പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. വിശ്വസിച്ച പ്രസ്ഥാനമായ സിപിഎമ്മിനെ താൻ ചതിച്ചിട്ടില്ല. താൻ പലതും സഹിച്ചെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നുമാണ് രാജേന്ദ്രൻ പറയുന്നത്. ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു.
ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ. രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരേപാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരേ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ല എന്നാണ് എസ്. രാജേന്ദ്രന്‍ പറയുന്നത്. തോട്ടം മേഖലയിൽ സർക്കാരിന്‍റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.