'മോൺത' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ തുലാമഴയുടെ ഭാവം മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമാവുമെന്നും ഇത് ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദമായും തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായും മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച മോൺത (mon-tha) എന്ന പേരാണ് നൽകിയിരിക്കുന്നത്.
നിലവിൽ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്‍റെയും ഫലമായി കേരളത്തിൽ തുലാവർഷ മഴയ്ക്ക് പകരം താത്ക്കാലിക കാലവർഷത്തിന് സമാനമായ മഴയാവും ലഭിക്കുക.
ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, വയനാട്, കസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശ പ്രകാരം മാറിത്താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്.