കൊച്ചി: മുട്ടിൽ മരം മുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എറണാകുളം അമ്പലമേട് പൊലീസെടുത്ത കേലസിലാണ് കോടതിയുടെ നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ടാണ് അഗസ്റ്റിൻ സഹോദരങ്ങൾ ഹർജി നൽകിയിരുന്നത്.
നേരത്തെ സമാന ആവശ‍്യവുമായി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ ഭാഗത്ത് നിന്നും സമാന നടപടിയുണ്ടായിരിക്കുന്നത്.
വനം വകുപ്പിന്‍റെ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചെന്നാണ് കേസ്. മരങ്ങൾ കൊണ്ടുപോകുന്നതിന് ഫോം 3 പാസ് ആവശ‍്യമില്ലെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.
വിചാരണ നേരിടാൻ മതിയായ കുറ്റങ്ങൾ ഉള്ളതായി ഹൈക്കോടതിയും നിരീക്ഷിച്ചു. അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര‍്യ മര കമ്പനിക്ക് മരം പ്രതികൾ വിൽപ്പന നടത്തിയിരുന്നു. പിന്നീട് വനം വകുപ്പ് മരം കസ്റ്റഡിയിലെടുക്കുകയായിരുന്നു.